ബിപിന്‍ റാവത്തിന് വിട; പ്രതിരോധമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് വിട. ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിത റാവത്തിന്റെയും ഭൗതിക ശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയിലെത്തിക്കുക.

നാളെ ഔദ്യോഗിക വസതിയില്‍ രാവിലെ 11 മണി മുതല്‍ 2 മണി വരെ പൊതുദര്‍ശനത്തിന് വെക്കും. കാമരാജ് മാര്‍ഗില്‍ നിന്നും വിലാപയാത്രയായി മൃതദേഹം ഡല്‍ഹി കന്റോണ്‍മെന്റിലെത്തിക്കും. ബ്രോര്‍ സ്‌ക്വയറില്‍ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാര ചടങ്ങുകള്‍. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടു നല്‍കും.

സംയുക്ത സേനാ മേധാവിയുടെ നിര്യാണത്തില്‍ അമേരിക്ക അനുശോചനം അറിയിച്ചു. യു എസ് ജനറല്‍ സെക്രട്ടറിയാണ് അനുശോചനം അറിയിച്ചത്. കൂടാതെ, കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് പാര്‍ലമെന്റില്‍ ഔദ്യോഗിക വിശദീകരണം നല്‍കും.

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.

Top