നിര്‍ഭയ കേസ്; വധശിക്ഷയ്‌ക്കെതിരെ രണ്ട് പ്രതികള്‍ തിരുത്തല്‍ ഹര്‍ജി നല്‍കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് രണ്ട് പ്രതികള്‍ അറിയിച്ചതായി അമിക്കസ്‌ക്യൂറി പട്യാല ഹൗസ് കോടതിയില്‍ അറിയിച്ചു. പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് എന്നിവരാണ് തിരുത്തല്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നത്. വധശിക്ഷ നടപ്പാക്കാന്‍ മരണവാറണ്ട് നല്‍കുന്നതു സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയില്‍ അമിക്കസ്‌ക്യൂറി ഇക്കാര്യം അറിയിച്ചത്.

വധശിക്ഷയ്ക്കുള്ള മരണവാറണ്ട് ഉടന്‍ പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് വാറണ്ട് പുറപ്പെടുവിക്കുന്നതിന് തടസ്സമല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ഇവരില്‍ വിനയ് ശര്‍മ്മ ദയാഹര്‍ജി നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു, അക്ഷയ്, പവന്‍ ഗുപ്ത എന്നിവരും ദയാഹര്‍ജി നല്‍കുമെന്ന് കാണിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കത്തെഴുതിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ നിരാശയുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞിരുന്നു.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.

ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മം പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

Top