ബന്ധുക്കളുമായി ഫോണില്‍ ചാറ്റ് ചെയ്തു; യുവതികള്‍ക്ക് ക്രൂര മര്‍ദനം, പ്രതികൾ പിടിയിൽ

ഭോപ്പാല്‍: ബന്ധുക്കളുമായി ഫോണില്‍ ചാറ്റ് ചെയ്തതിന് മധ്യപ്രദേശില്‍ സഹോദരിമാര്‍ക്ക് ക്രൂര മര്‍ദനം. ജൂണ്‍ 22 ന് ധാര്‍ ജില്ലയിലെ പിപാല്‍വ ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നായിരുന്നു മര്‍ദനം. അന്വേഷണത്തില്‍ മര്‍ദിച്ചത് യുവതികളുടെ കുടുംബാംഗങ്ങള്‍ ആണെന്ന് വ്യക്തമായി.

അമ്മാവന്റെ മക്കളുമായി ഫോണില്‍ മെസേജ് അയച്ചതിനാണ് യുവതികളെ മര്‍ദിച്ചത്. തങ്ങളുടെ പിതൃസഹോദരന്മാരും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് വടികൊണ്ട് ആക്രമിച്ചതായി യുവതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ നിരവധി കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് കഠിന ശിക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

 

Top