മോഷണക്കേസില്‍ 17 വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍

പത്തനംതിട്ട: മോഷണക്കേസില്‍ 17 വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍. വിരലടയാളം അടിസ്ഥാനമായുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. 2004 സെപ്റ്റംബറില്‍ പത്തനംതിട്ട കോളജ് ജംഗ്ഷനിലെ ഒരു വീട്ടില്‍ നിന്നും ഇരുപത്തി രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണവും വജ്ര നെക്ലസും 1,50000 കവര്‍ന്ന കേസിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മോഷ്ടാക്കള്‍ കുടുങ്ങിയത്.

കിടങ്ങന്നൂര്‍ കുറിച്ചിമുട്ടം എഴിക്കാട് കോളനി ബ്ലോക്ക് നമ്പര്‍ 27ല്‍ എഴിക്കാട് രാജന്‍ എന്ന് വിളിക്കുന്ന രാജന്‍ (56), കൊടുമണ്‍ ഐക്കാട് വളക്കട ജംഗ്ഷനില്‍ താഴെ മുണ്ടക്കല്‍ വീട്ടില്‍ സുരേഷ് (52) എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ വി ബിജുലാലിന്റെയും സംഘത്തിന്റെയും ശാസ്ത്രീയ വിരലടയാള പരിശോധനാഫലം പ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സഹായകമായി.

രാത്രി വീടിന്റെ ഗ്രില്ലും പൂട്ടും തകര്‍ത്ത് അകത്തുകടന്ന പ്രതികള്‍, കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ വജ്ര ആഭരണങ്ങളും പണവും കവരുകയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പ്രതികളെ കിട്ടാതെ വന്നപ്പോള്‍ അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ച കേസില്‍ വിരലടയാളങ്ങള്‍ നിര്‍ണായകമായതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഈയിടെ തിരുവനന്തപുരത്ത് നടന്ന ഒരു മോഷണ കേസില്‍ അറസ്റ്റിലായ രാജന്റെയും കൊടുമണ്‍ പൊലീസ് സ്റ്റേഷനിലെ കേസില്‍ പിടിക്കപ്പെട്ട സുരേഷിന്റെയും വിരലടയാളങ്ങള്‍, പത്തനംതിട്ടയിലെ മോഷണം നടന്ന വീട്ടില്‍ നിന്നും ശേഖരിച്ച വിരലടയാളങ്ങളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പ്രതികളിലേക്കുള്ള വഴി തെളിഞ്ഞത്.

 

Top