മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ അക്രമാസക്തനായി

കൊല്ലം: മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ അക്രമാസക്തനായി. കൊല്ലം താമരക്കുളം ചിറ്റടീശ്വര ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിന് കൊണ്ട് വന്നപ്പോഴാണ് പ്രതിയായ സുമേഷ് അക്രമാസക്തനായത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നഗരത്തിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണ പരമ്പര നടന്ന് വരികയാണ്.

മോഷണങ്ങള്‍ വര്‍ധിച്ചതോടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ചിറ്റടീശ്വര ക്ഷേത്രത്തിനു മുന്നിലെ ഭണ്ഡാരപ്പെട്ടിയില്‍ മോഷണം നടന്നത്. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പുന്നപ്ര പേരൂര്‍ കോളനിയില്‍ സുമേഷിനെ (36) പിടികൂടിയത്.

ഇതിനു പിന്നാലെയാണ് ഇയാളെ ചിറ്റടീശ്വര ക്ഷേത്രത്തില്‍ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിനിടെ ഇയാള്‍ അക്രമാസക്തനാവുകയും കൈ വിലങ്ങ് കൊണ്ട് നെറ്റിയില്‍ ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് തെളിവെടുപ്പ് അവസാനിപ്പിച്ച് പൊലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ ജീപ്പില്‍ കയറ്റി തിരികെ കൊണ്ട് പോയി.

കഴിഞ്ഞ ആഴ്ച ഇരവിപുരത്ത് നടന്ന ക്ഷേത്ര മോഷണവും ഇയാള്‍ നടത്തിയതാണെന്ന് സമ്മതിച്ചു. സംസ്ഥാനത്ത് മിക്ക പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ നിരവധി മോഷണക്കേസ് നിലവിലുണ്ട്. എസിപി ടി.ബി. വിജയന്‍, സിഐ ഷാഫി, എസ്‌ഐ ദില്‍ജിത്ത്, സിപിഒമാരായ സുനില്‍ കുമാര്‍, രാജഗോപാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Top