വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ

പറവൂര്‍: പുത്തന്‍വേലിക്കരയില്‍ പാലാട്ടി പരേതനായ ഡേവീസിന്റെ ഭാര്യ മോളിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ. അസം സ്വദേശി മുന്ന എന്നു വിളിക്കുന്ന പരിമല്‍ സാഹു (26) വിനാണ് പറവൂര്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മുരളീഗോപാല്‍ പണ്ടാല വധശിക്ഷ വിധിച്ചത്. 2018 മാര്‍ച്ച് 18ന് രാത്രിയോ 19ന് പുലര്‍ച്ചെയോ ആണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലായിരുന്നു.

ഐപിസി സെക്ഷന്‍ 376 എ പ്രകാരമാണ് വധശിക്ഷ വിധിച്ചത്. വകുപ്പ് 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവു നശിപ്പിച്ചതിന് 3 വര്‍ഷം തടവും പിഴയും വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചു.
മോളിയുടെ മകന് ഈ പിഴത്തുക നല്‍കുന്നതിനാണ് ഉത്തരവ്. ആലുവ എഎസ്പി സുജിത്ത് ദാസ്, വടക്കേക്കര സിഐ എം.കെ.മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.

 

Top