ഭണ്ഡാര പെട്ടി കുത്തിതുറന്ന് മോഷണം നടത്തുന്ന പ്രതി പിടിയില്‍

മലപ്പുറം: ക്ഷേത്രങ്ങളിലെ ഭണ്ഡാര പെട്ടി കുത്തിതുറന്ന് മോഷണം നടത്തുന്ന പ്രതി പിടിയില്‍. വഴിക്കടവ് കമ്പളക്കല്ല് കുന്നുമ്മല്‍ അലവിയുടെ മകന്‍ ആബിദ് (35)നെയാണ് നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മമ്മുളളി കുട്ടിച്ചാത്തന്‍ കാവിലെ ഭണ്ഡാര പെട്ടി കുത്തിതുറന്നാണ് ഇയാള്‍ പണം അപഹരിച്ചത്.

മോഷ്ണത്തിന് ശേഷം അമ്പലമുറ്റത്ത് ബോധരഹിതനായി കിടന്ന ഇയാളെ രാവിലെ വിളക്ക് വെയ്ക്കാന്‍ വന്ന ക്ഷേത്രം സെക്രട്ടറി പാലശ്ശേരി വേണുഗോപാലന്‍ കാണുകയായിരുന്നു. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

മാര്‍ച്ച് 12നാണ് ഭണ്ഡാര പെട്ടി അവസാനമായി തുറന്നത്. മാസത്തില്‍ ഒരു തവണയാണ് തുറക്കുക. മോഷ്ടാവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റുകളില്‍ നിന്നായി 4000ത്തിലേറെ രൂപ ലഭിച്ചു. നാണയങ്ങള്‍ ഒഴിവാക്കി നോട്ടുകള്‍ മാത്രമാണ് എടുത്തതെന്ന് വേണുഗോപാലന്‍ പറഞ്ഞു.

പ്രതിയെ ചോദ്യം ചെയ്തു വരുന്നതായി നിലമ്പൂര്‍ പൊലീസ് അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മുതീരി പള്ളിയറക്കല്‍ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാര പെട്ടി പൊളിച്ച് മൂവായിരത്തോളം രൂപ മോഷ്ടവ് കവര്‍ന്നിരുന്നു. ഇതുമായി പ്രതിക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Top