കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രതി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസാണ് അറസ്റ്റിലാണ്. അമൃത്സര്‍ വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്.

2019ലാണ് സംഭവം. പ്രവര്‍ത്തനമാരംഭിച്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് യുവാക്കളെ സമീപിക്കുകയായിരുന്നു. അഞ്ച് ലക്ഷം നല്‍കിയാല്‍ ജോലി എന്നായിരുന്നു വാഗ്ദാനം. അഡ്വാന്‍സായി രണ്ടര ലക്ഷവും, ബാക്കി ജോലി കിട്ടിയ ശേഷവും എന്നാണ് പറഞ്ഞിരുന്നത്.

80 പേരില്‍ നിന്ന് ഇയാള്‍ പണം വാങ്ങി. വിദേശത്തേക്ക് പോകാന്‍ വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയിരുന്നു. ശേഷം ഇയാള്‍ വിദേശത്തേക്ക് മുങ്ങി.പണം നഷ്ടമായവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ചക്കരക്കല്‍, തലശ്ശേരി, പിണറായി, എടക്കാട്, കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. അന്വേഷണത്തില്‍ ഒനാസിസിന്റെ സഹായിയായ രാജേഷ് എന്നയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുഎഇയില്‍ നിന്ന് ഇന്നലെ പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴാണ് ഒനാസിസ് അറസ്റ്റിലാകുന്നത്. ഒനാസിസിനെ പൊലീസ് കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്തു.

Top