Defence forces on alert after Chinese cyber attack

ഡല്‍ഹി: പ്രതിരോധ സംവിധാനങ്ങളെയും ഇന്ത്യയുടെ തന്ത്രപ്രധാനമായ രഹസ്യങ്ങളെയും ചോര്‍ത്തിയെടുക്കാന്‍ ചൈനയില്‍ നിന്നും ഹാക്കര്‍മാരുടെ ഭീഷണിയുള്ളതായി മുന്നറിയിപ്പ്.

സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ പ്രതിരോധ വകുപ്പ് രാജ്യത്ത് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ചൈനീസ് ഹാക്കര്‍മാര്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താനായി സര്‍ക്കാര്‍ സൈറ്റുകളില്‍ നുഴഞ്ഞുകയറിയേക്കാമെന്ന വിവരം ലഭിച്ചതോടെയാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത്.

ഇത്തരത്തിലൊരു ഹാക്കിംഗ് ശ്രമം ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. സക്ക്ഫ്‌ളൈ എന്ന ഗ്രൂപ്പാണ് ഹാക്കിംഗിന് ശ്രമിച്ചത്.

ചൈനയിലെ ചെങ്ഡു പ്രവിശ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണിതെന്നാണ് വിവരം. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കിഴക്കന്‍ കമാന്‍ഡിന്റെ ആസ്ഥാനം ചങ്ഡുവിലാണ്.

‘അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെറ്റ്’ എന്ന നൂതനരീതിയിലാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ സൈറ്റുകളില്‍ നിന്നും ചോര്‍ത്താന്‍ ശ്രമിക്കുന്നത്. സുരക്ഷ, സാമ്പത്തികം, പ്രതിരോധം എന്നീ രഹസ്യങ്ങള്‍ ചോര്‍ത്താനാണ് നീക്കം.

സക്ക്ഫ്‌ളൈ സൈബര്‍ ആക്രമണം നടത്തിയത് ദക്ഷിണ കൊറിയന്‍ സോഫ്റ്റ്‌വെയര്‍ സിസ്റ്റംസിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ്.

സൈബര്‍ ആക്രമണത്തിനെതിരെ ജാഗ്രരാരായിരിക്കുവാന്‍ പ്രതിരോധ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചോര്‍ത്തല്‍ അതീവ ഗൗരവമായാണ് പ്രതിരോധ വകുപ്പ് കാണുന്നത്.

Top