ബിജെപിയെ പരാജയപ്പെടുത്തു രാജ്യത്തെ രക്ഷിക്കൂ; ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അഖിലേഷ് യാദവ്

ആഗ്ര: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്തു. ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണ് വരുന്നതെന്ന് അഖിലേഷ് യാദവ് യാത്രയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തു രാജ്യത്തെ രക്ഷിക്കൂ. കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. അതിനെ തുടര്‍ന്ന് അവര്‍ അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുന്നു. ഇന്‍ഡ്യ സഖ്യം അധികാരത്തില്‍ വരുമെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങളും യുവാക്കളുടെ തൊഴില്‍ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ആഗ്രയില്‍ വച്ചാണ് അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ്-എസ്പി സീറ്റ് വിഭജനം പൂര്‍ത്തിയായതിന് പിന്നാലെയാണ് അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച്ച യാത്രക്കൊപ്പം ചേര്‍ന്ന പ്രിയങ്ക ഗാന്ധി ഇന്നും യാത്രയില്‍ പങ്കെടുത്തു. കോണ്‍ഗ്രസ്-എസ്പി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ യാത്രയ്ക്ക് എത്തില്ല എന്ന് അഖിലേഷ് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസ്സം ഉത്തര്‍ പ്രദേശില്‍ എസ് പി 63 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കാന്‍ ധാരണയായിരുന്നു. 2017ല്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ആഗ്രയില്‍ 12 കിലോ മീറ്റര്‍ റോഡ് ഷോ നടത്തിയിരുന്നു. ന്യായ് യാത്ര അടുത്ത ദിവസം മധ്യപ്രദേശിലേക്ക് കടക്കും.

Top