സ്വരാജിന്റെ തോല്‍വി; പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ചയെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറിയില്‍ നിന്ന് എം.സ്വരാജ് തോറ്റത് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച മൂലമെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കെ.ബാബുവിനോട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് 992 വോട്ടുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ടത്. കൂടാതെ തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളിലെ തോല്‍വി പഠിക്കാനും അന്വേഷണ കമ്മീഷനെ സിപിഎം നിയോഗിച്ചിരുന്നു.

സിപിഎമ്മിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ക്ക് അപ്പുറത്ത് നിന്ന് സ്വരാജിന് വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ല. ഇതാണ് തോല്‍വിയുടെ പ്രധാന കാരണമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഏരൂര്‍, തെക്കുംഭാഗം, ഉദയംപേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. മണ്ഡലത്തിലെ ചിലര്‍ക്ക് സ്ഥാനാര്‍ഥി മോഹമുണ്ടായിരുന്നു. ഇത് വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായി.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജെ.ജേക്കബ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷന്‍. അടുത്ത മാസം പകുതിയോടെ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും കൈമാറുമെന്നാണ് സൂചന. പാര്‍ട്ടി ഭാരവാഹികളില്‍ നിന്നും സ്ഥാനാര്‍ഥിയില്‍ നിന്നും കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു.

Top