രാഹുലിന് ഇന്ന് നിര്‍ണ്ണായക ദിനം; അപകീര്‍ത്തിക്കേസ് വിധി സ്റ്റേ ചെയ്യണമെന്ന അപ്പീലില്‍ വിധി ഇന്ന്

രാഹുല്‍ ഗാന്ധിക്കെതിരായ ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീലില്‍ വിധി ഇന്ന്. ഗു ജറാത്ത് ഹൈക്കോടതിയാണ് ഇന്ന് വിധി പ്രസ്താവിക്കുക. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറയുക. അപ്പീല്‍ അംഗീകരിച്ച് സ്റ്റേ നല്‍കിയാല്‍ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത നീങ്ങും. വിധി എതിരായാല്‍ മേല്‍ക്കോടതിയെ സമീപിക്കേണ്ടി വരും. മെയ് രണ്ടിന് അന്തിമ വാദം പൂര്‍ത്തിയായ ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച കോടതി വിധി പറയാന്‍ മാറ്റി വക്കുകയായിരുന്നു.

2019 ലോകസഭ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടയില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ മോദി പരാമര്‍ശത്തിന് എതിരായ കേസിലാണ് രാഹുലിനെ സൂറത്ത് വിചാരണ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് ഹൈക്കോടതി ശിക്ഷാ നടപടി സ്റ്റേ ചെയ്തിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. കേസിന്റെ അടുത്ത വാദം ഓഗസ്റ്റ് 16 ന് നടക്കും.

‘മോദി കുടുംബപ്പേര്’ പരാമര്‍ശത്തിന്റെ പേരില്‍ അഭിഭാഷകന്‍ പ്രദീപ് മോദിയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് 20 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കേസില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ട കീഴ്‌ക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ക്രിമിനല്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കുമാര്‍ ദ്വിവേദി രാഹുല്‍ ഗാന്ധിക്കെതിരായ നടപടി സ്റ്റേ ചെയ്തു.

Top