അപകീര്‍ത്തിക്കേസ്; ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കും

ഗുജറാത്ത് ഹൈക്കോടതി രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ തുടര്‍ നിയമ നടപടികള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. അപകീര്‍ത്തിക്കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഉടന്‍ സുപ്രീം കോടതിയെ സമീപിക്കും. രാഹുല്‍ ഗാന്ധിക്ക് വേണ്ടി അഭിഷേക് സിംഗ്വിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സുപ്രിംകോടതിയില്‍ ഹാജരാവുക.

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിക്ക് ഇന്നലെയും ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബഞ്ച് ഹര്‍ജിയില്‍ വിധി പറഞ്ഞത്. സൂറത്ത് കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്താത്തതിനാല്‍ രാഹുല്‍ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരികെ ലഭിക്കില്ല എന്ന സ്ഥിതി വന്നിരുന്നു.

2019ല്‍ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വര്‍ഷം തടവു ശിക്ഷിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷന്‍സ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി മാര്‍ച്ച് 23 നാണ് സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ ശിക്ഷിച്ചത്.

Top