വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിയിച്ചു; ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ബിജെപി

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിച്ചതിന് പിന്നാലെ ബോളിവുഡ്താരം ദീപിക പദുക്കോണിന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ബിജെപി നേതാക്കളുടെ പ്രചാരണം. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ബി.ജെ.പി നേതാവ് തേജേന്ദര്‍ പാല്‍സിങ് ബഗ്ഗ ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറും ഒപ്പമുണ്ടായിരുന്നു. സബര്‍മതി ഹോസ്റ്റലിന് മുന്നില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ദീപിക, മുഖംമൂടി അക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനേയും സന്ദര്‍ശിച്ചു. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച്‌ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് പിന്തുണ അറിയിച്ച ശേഷമാണ് ദീപിക മടങ്ങിയത്.

അതേസമയം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അക്രമികള്‍ അഴിഞ്ഞാടിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല. രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായിട്ടും അക്രമങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിന്ദുരക്ഷാദള്‍ ഏറ്റെടുത്തിരുന്നു. ഇതിനിടെ സമാധാനപരമായി ക്യാംപസില്‍ സമരം ചെയ്തിരുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസിപ്പോള്‍ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് ഒരുവിഭാഗം മുഖംമൂടി ധാരികള്‍ ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച് അക്രമം അഴിച്ചുവിട്ടത്. എബിവിപിയാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിക്കുന്നത്. അക്രമത്തില്‍ 34ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

Top