മഹാഭാരതം വീണ്ടും സിനിമയാകുന്നു; ദ്രൗപദിയായി ദീപിക പദുക്കോണ്‍

ഹാഭാരതം വീണ്ടും സിനിമയാകുന്നു. ദ്രൗപദിയുടെ കാഴ്ചപ്പാടില്‍ മഹാഭാരതത്തെ നോക്കി കാണുന്ന ‘ദ പാലസ് ഓഫ് ഇല്ല്യൂഷന്‍സ്’ (മായക്കാഴ്ചകളുടെ കൊട്ടാരം) എന്ന നോവലിനെ ആസ്പദമാക്കിയാണ് മഹാഭാരതം വീണ്ടും സിനിമയാകുന്നത്.ദീപിക പദുക്കോണ്‍ ദ്രൗപദിയായി എത്തുന്ന ചിത്രം ഒന്നിലേറെ ഭാഗങ്ങളിലായിട്ടാവും എത്തുക.

ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരി ചിത്ര ബാനര്‍ജി ദിവാകരുണിയുടെ ‘ദ പാലസ് ഓഫ് ഇല്ല്യൂഷന്‍സ്’ദ്രൗപദിയുടെ കാഴ്ചപ്പാടില്‍ മഹാഭാരതത്തെ നോക്കി കാണുന്ന നോവലാണ്. ദ്രൗപദിക്ക് കൃഷ്ണനുമായുള്ള കുട്ടിക്കാല സൗഹൃദവും പാണ്ഡവന്‍മാരുമായുള്ള വിവാഹവും തുടര്‍ന്നുണ്ടായ വനവാസ ജീവിതവും കൗരവപക്ഷത്തു നിലയുറപ്പിച്ച കര്‍ണനോടുണ്ടായിരുന്ന പറയാതെ പോയ അതിതീവ്ര താല്‍പര്യവുമൊക്കെയാണ് നോവലിന്റെ വിഷയം.

ഇന്ത്യന്‍ മിത്തോളജിയിലെ തന്നെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നായ ദ്രൗപദിയുടെ വേഷം ‘റോള്‍ ഓഫ് ലൈഫ്‌ടൈം’ ആയി കരുതുന്നുവെന്നു മധു മൊന്റാനയ്‌ക്കൊപ്പം സിനിമയുടെ നിര്‍മാണചുമതല കൂടി വഹിക്കുന്ന ദീപിക പദുക്കോണ്‍ പറഞ്ഞു.

മഹാഭാരതം അറിയപ്പെടുന്നത് അതിലെ പുരാണകഥകളുടേയും അവയുടെ സാംസ്‌കാരിക സ്വാധീനത്തിന്റെയും പേരിലാണ്. മഹാഭാരതം മുന്നോട്ടു വയ്ക്കുന്ന ജീവിതപാഠങ്ങള്‍ പലതും അതിലെ പുരുഷന്മാരുടെ കഥയില്‍ നിന്നും ഉരുത്തിരിയുന്നവയാണ്. അത് കൊണ്ട് തന്നെ പുതിയ, ഫ്രഷ് ആയ ഒരു വീക്ഷണകോണില്‍ നിന്നും ആ കഥ പറയുന്നത് ആളുകളില്‍ താത്പര്യമുണര്‍ത്തും’, ദീപിക പറഞ്ഞു.

Top