ദീപക് ചാഹറിന്റെ വിജയത്തിന് ഇരട്ടിമധുരം. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി-20യിൽ 3.2 ഓവറിൽ ഏഴ് റണ്‍സ് നല്കി ഹാട്രിക്ക് ഉൾപ്പെടെ ആറ് വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹർ മാൻ ഓഫ് ദ മാച്ച് ആയിരുന്നു. രാജ്യാന്തര ട്വന്റി-20യിലെ മികച്ച ബൗളിംഗ് എന്ന റിക്കാർഡും ഇന്ത്യൻ താരത്തിന്റെ ആദ്യ ഹാട്രിക്ക് എന്ന നേട്ടവുമാണ് ദീപക് ചാഹർ സ്വന്തമാക്കിയിരുന്നത്.
എന്നാൽ ചഹാറിന്റെ വിജയത്തിൽ ഏറ്റവും സന്തോഷിക്കുന്ന ഒരാളുണ്ട്. ദീപക് ചാഹറിന്റെ അച്ഛൻ ലോകേന്ദ്രസിംഗ് ചാഹർ. മകന് വേണ്ടി എയർ ഫോഴ്സിലെ ജോലി രാജിവച്ച് മകനെ ക്രിക്കറ്റ് പഠിപ്പിച്ച ലോകേന്ദ്രസിംഗ് ഇന്ന് ഏറ്റവും അധികം സന്തോഷിക്കുന്നു.
തനിക്ക് ഒരു ക്രിക്കറ്റ് കളിക്കാരനാകണമെന്ന ആഗ്രഹം തന്റെ അച്ഛൻ കാരണം സാധിക്കാതെപോയതിലുള്ള നിരാശ ലോകേന്ദ്രസിംഗിനുണ്ടായിരുന്നു. തനിക്കു സാധിക്കാത്തത് തന്റെ മകനിലൂടെ സാധിക്കാമെന്ന ഉറച്ച വിശ്വാസം അതോടെ ലോകേന്ദ്രസിംഗിനുണ്ടാവുകയും ചെയ്തു. തുടർന്ന് ലോകേന്ദ്രസിംഗ് തന്നെ ദീപക്കിന്റെ പരിശീലകനായി. പരിശീലകനല്ലെങ്കിലും പേസ് ബൗളിംഗിന്റെ പാഠങ്ങൾ പകർന്നു നല്കി.
തന്റെ ഇഷ്ട പേസ് ബൗളർമാരായ മാൽക്കം മാർഷലിന്റെയും ഡെയ്ൽ സ്റ്റെയിനിന്റെയും ബൗളിംഗ് വീഡിയോകൾ കണ്ടുപഠിച്ചാണ് ലോകേന്ദ്രസിംഗ് മകനു ശിക്ഷണമേകിയത്. അവരുടെ വീഡിയോ കാണുന്നതിനൊപ്പം കമന്ററിയിലൂടെ ലഭിക്കുന്ന അറിവും ദീപക്കിനായി അവന്റെ അച്ഛൻ പഠിപ്പിക്കുകയായിരുന്നു.
തന്റെ പതിനെട്ടാം വയസ്സിൽ ദീപക് ശ്രദ്ധ നേടുകയും ചെയ്തു. രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ തന്റെ സ്വിംഗ് ബൗളിംഗ് കരുത്ത് ദീപക് വെളിപ്പെടുത്തി. 10 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് അന്ന് ദീപക് വീഴ്ത്തിയത്. രാജസ്ഥാനുവേണ്ടി 2010ൽ ഹൈദരാബാദിനെതിരേ ദീപക് നടത്തിയ ആ ബൗളിംഗ് ആഭ്യന്തര ക്രിക്കറ്റിലെ എണ്ണപ്പെട്ട പ്രകടനങ്ങളിലൊന്നായിരുന്നു.
തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിലും ദീപക്കിനെ ധോണി ഫലപ്രദമായി ഉപയോഗിച്ചതോടെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ബാക്കപ്പ് ബൗളറായി. പിന്നീട് ചെന്നൈ സൂപ്പർ കിംഗ്സിലും ഇംഗ്ലണ്ടിനെതിരേ ട്വന്റി-20യിലും ഏഴ് ട്വന്റി-20യും ഒരു ഏകദിനവും ഈ ഇരുപത്തേഴുകാരൻ ഇതുവരെ ഇന്ത്യക്കായി കളിച്ചു.