കവിത മോഷണം; ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കുവാൻ അർഹതയുണ്ടോയെന്ന് ടി.പത്മനാഭൻ

തൃശൂര്‍: ദീപാ നിശാന്തിനെതിരെ ടി.പത്മനാഭൻ രംഗത്ത്. കവിത മോഷ്ടിച്ച സംഭവം കേട്ടപ്പോൾ ദു:ഖം തോന്നിയെന്നും ഇവർക്ക് കുട്ടികളെ പഠിപ്പിക്കുവാൻ അർഹതയുണ്ടോയെന്നും സുഗതകുമാരിയും ബാലാമണിയമ്മയുമൊക്കെ വിഹരിച്ച മേഖലയിലാണ് ഇങ്ങനെ നടന്നതെന്നും പത്മനാഭൻ പറഞ്ഞു.

കവിത മോഷ്ടിച്ച സംഭവം വിവാദമായതോടെ നിയമനടപടിയെ കുറിച്ച് ആലോചിക്കുമെന്ന് യുവ കവി എസ്. കലേഷ് അറിയിച്ചിരുന്നു. സംഭവത്തില്‍ അധ്യാപിക ദീപാ നിശാന്ത് മാപ്പ് പറഞ്ഞെങ്കിലും മാപ്പല്ല മറുപടിയാണ് വേണ്ടതെന്നായിരുന്നു കലേഷ് പറഞ്ഞിരുന്നത്. തന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷച്ചവര്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും അതിന് താന്‍ അര്‍ഹനാണെന്നും കലേഷ് വ്യക്തമാക്കിയിരുന്നു.

2011ല്‍ എസ് കലേഷ് എഴുതിയ അങ്ങനയിരിക്കെ മരിച്ചുപോയി ഞാന്‍/ നീ എന്ന കവിതയാണ് എ.കെ.പി.സി.ടി.എയുടെ മാസികയില്‍ അധ്യാപിക ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായതോടെ മാപ്പ് പറഞ്ഞ് ദീപാ നിശാന്ത് രംഗത്ത് വന്നിരുന്നു. കവിത പകര്‍ത്തി നല്‍കിയത് ശ്രീചിത്രനാണ് എന്ന് വാര്‍ത്തകള്‍ പുറത്തുവരികയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

Top