ദീപ് സിദ്ദുവിനെ സൂക്ഷിക്കണം, അയാള്‍ സര്‍ക്കാര്‍ ഏജന്റ്; കര്‍ഷക നേതാക്കള്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് പിന്നില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവും കേന്ദ്രസര്‍ക്കാരുമാണെന്ന് ആവര്‍ത്തിച്ച് കര്‍ഷക നേതാക്കള്‍. കര്‍ഷക സമരത്തെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് ആളുകളുമായി എത്തിയതെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

ദീപ് സിദ്ദു കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നം സിംഗ് ചാരുണി പ്രതികരിച്ചു. കര്‍ഷക പ്രതിഷേധം മതപരമല്ലെന്നും തുടര്‍ന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീപ് സിദ്ദുവിനെ വളരെയേറെ സൂക്ഷിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

‘ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് മതപരമായ നിറം നല്‍കുന്നത് അപലപനീയമാണ്. നമ്മുടെ പ്രതിഷേധം കര്‍ഷകരുടെ മാത്രം ഒരു ബഹുജന പ്രസ്ഥാനമാണ്, അത് മതപരമല്ല. ദീപ് സിദ്ദു ചെയ്തുകൂട്ടിയ കാര്യങ്ങളെ ശക്തമായ വാക്കുകളില്‍ അപലപിക്കുന്നു. അയാള്‍ സര്‍ക്കാറിന്റെ ഏജന്റ് ആണെന്ന് ഞങ്ങള്‍ കരുതുന്നു. പല തവണ അയാള്‍ കര്‍ഷക നേതാക്കള്‍ക്കെതിരെ സംസാരിക്കുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്തിട്ടുണ്ട്” ഗുര്‍നം സിംഗ് പറഞ്ഞു.

ചെങ്കോട്ടയിലേക്ക് പോകാന്‍ തങ്ങള്‍ ആഹ്വാനം നടത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പൊലീസ് മര്‍ദ്ദനം അംഗീകരിക്കാനാവില്ലെന്നും സമരസമിതി പറഞ്ഞു.

 

 

Top