നവംബറില്‍ രാജ്യത്തെ കാര്‍ വില്പനയില്‍ ഇടിവ്

വര്‍ഷത്തെ ഉത്സവകാലം കഴിഞ്ഞതോടെ നവംബറില്‍ രാജ്യത്തെ കാര്‍ വില്പനയില്‍ ഇടിവ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. രാജ്യത്തെ വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട ഡാറ്റയെ ഉദ്ധരിച്ച് ഇക്കണോമിക്ക് ടൈംസ് ഓട്ടോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കണക്കു പ്രകാരം, ഒക്ടോബറില്‍ 3.91 ലക്ഷം യൂണിറ്റുകള്‍ വിറ്റപ്പോള്‍ നവംബറില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 3.35 ലക്ഷം യൂണിറ്റായി കുറഞ്ഞു. പക്ഷെ വാര്‍ഷികാടിസ്ഥാനത്തില്‍ നാല് ശതമാനത്തിന്റെ വര്‍ധനയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ മൊത്തവ്യാപാരം ഒക്ടോബര്‍ മാസം രണ്ട് ലക്ഷമായിരുന്നത് നവംബര്‍ ആയപ്പോഴേക്കും 1.6 ലക്ഷമായി കുറഞ്ഞു. മാരുതി സുസുക്കിയുടെ വാണിജ്യ യാത്രാവാഹനങ്ങളുടെ വില്‍പ്പന 168,047 യൂണിറ്റുകളില്‍ നിന്ന് നവംബറില്‍ 134,158 യൂണിറ്റുകളായും കുറഞ്ഞു.എസ്യുവി, ഹൈ എന്‍ഡ് പ്രീമിയം മോഡല്‍ കാറുകള്‍ എന്നിവയ്ക്കായിരുന്നു ആവശ്യക്കാര്‍ ഏറെയും. നിലവില്‍ മറ്റ് വാണിജ്യ യാത്രാവാഹനങ്ങളെ അപേക്ഷിച്ച് മൊത്ത വില്‍പ്പനയുടെ 50 ശതമാനവും എസ്യുവികളില്‍ നിന്നാണെന്നാണ് വാഹന നിര്‍മ്മാണ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇരുചക്ര വാഹനങ്ങളുടെ വില്പനയില്‍ ഉത്സവ സീസണ്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഗുജറാത്തില്‍ മാത്രം ഒരു ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങളാണ് വിറ്റത്. പക്ഷെ, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുചക്ര വാഹനങ്ങളുടെ വില്പനയില്‍ എട്ട് ശതമാനം കുറവാണ് ഇതവണയുണ്ടായത്.

 

Top