വിജയ് മല്ല്യയുടെ സ്വത്തുക്കള്‍ വിറ്റ് ബാങ്കുകളുടെ വായ്പ തീര്‍ക്കാന്‍ തീരുമാനം

മുംബൈ: വിജയ് മല്ല്യയുടെ 5646 കോടി രൂപയുടെ സ്വത്തുക്കള്‍ വിറ്റ് ബാങ്കുകള്‍ക്ക് നല്‍കാന്‍ ധാരണ. റിയല്‍ എസ്‌റ്റേറ്റ് സ്വത്തുക്കളും സെക്യൂരിറ്റികളും ബാങ്കുകള്‍ വിറ്റ് പണമാക്കി അത് വായ്പയിലേക്കുള്ള തിരിച്ചടവായി കണക്കാക്കാമെന്ന് മുംബൈയിലെ പ്രത്യേക കോടതി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമപ്രകാരമുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് (പിഎംഎല്‍എ കോടതി) ഈ വിധി വ്യാഴാഴ്ച പുറപ്പെടുവിച്ചത്. എസ്ബിഐ ആണ് പിഎംഎല്‍എ കോടതിയെ സമീപിച്ചത്.

11 ബാങ്കുകള്‍ അടങ്ങിയ കണ്‍സോര്‍ഷ്യമാണ് വിജയ് മല്ല്യയ്ക്ക് വായ്പ നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത സ്വത്തുക്കള്‍ പുനരുദ്ധരിക്കണമെന്നതായിരുന്നു ബാങ്കുകളുടെ ആവശ്യം. ഇത് കോടതി അംഗീകരിച്ചു. ഇത് പ്രകാരമാണ് 5646.54 കോടി രൂപയുടെ സ്വത്തുക്കള്‍ വിറ്റ് അത് പണമാക്കി ബാങ്കുകള്‍ക്ക് ഉപയോഗിക്കാന്‍ നിര്‌ദ്ദേശം നല്‍കിയത്.

ഇതില്‍ ഉള്‍പ്പെട്ട തകര്‍ന്നുപോയ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി 6,900 കോടി രൂപയാണ് വിജയ് മല്ല്യ വായ്പയെടുത്തത്. ഇതില്‍ 1,600 കോടി രൂപ എസ് ബി ഐ നല്‍കി. പഞ്ചാബ് നാഷണല്‍ ബാങ്ക് (800 കോടി), ഐഡിബി ഐ ബാങ്ക് (800 കോടി), ബാങ്ക് ഓഫ് ഇന്ത്യ (650 കോടി), ബാങ്ക് ഓഫ് ബറോഡ (550 കോടി), സെന്‍ട്രല്‍ ബാങ്ക് (410 കോടി) എന്നിങ്ങനെയാണ് വിജയ് മല്ല്യയ്ക്ക് വായ്പ നല്‍കിയത്.

Top