കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ നാല് വര്‍ഷത്തെ ഡിഗ്രി പഠനം; വേണ്ടത്ര ചര്‍ച്ചകളില്ലാതെയെന്ന് ആരോപണം

കോഴിക്കോട്: വേണ്ടത്ര പഠനമോ ചര്‍ച്ചകളോ ഇല്ലാതെയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി പഠനം നാല് വര്‍ഷമാക്കാനുള്ള തീരുമാനമെന്ന് ആരോപണം. വിഷയം അധ്യാപക, വിദ്യാര്‍ത്ഥി പ്രതിനിധികളോട് കൂടിയാലോചിച്ച് ചെയ്തതല്ലെന്നും ആക്ഷേപമുണ്ട്. ഡിഗ്രി പഠനം നാല് വര്‍ഷമാക്കാനുള്ള തീരുമാനം സെനറ്റില്‍ ചര്‍ച്ച ചെയ്തില്ലെന്നും പരാതിയുണ്ട്. ഇടതുപക്ഷ പ്രതിനിധികള്‍ മാത്രമുള്ള അക്കാദമിക് കൗണ്‍സിലിലാണ് തീരുമാനമെടുത്തതെന്നുള്ള ആരോപണമുണ്ട്.

ഡിഗ്രി പഠനം നാല് വര്‍ഷമാക്കുന്നതോടെ ഭാഷാ പഠനത്തിന്റെ പ്രാധാന്യം കുറയുമെന്ന ആശങ്കയും ഉയര്‍ന്നുവരുന്നുണ്ട്. ഇത് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ബാധിക്കും. നിവലിലെ സ്ട്രീമിലുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകളെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്. മുന്നൊരുക്കമില്ലാതെയാണ് നാലു വര്‍ഷ ഡിഗ്രി നടപ്പാക്കുന്നതെന്നും ആക്ഷേപമുണ്ട്. തിരക്കിട്ട് സിലബസ് ഉണ്ടാക്കിയെന്നും കരിക്കുലം പോലും തയ്യാറാക്കിയില്ലെന്നും പരാതികളുണ്ട്.

സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ നിയമാവലിക്ക് കഴിഞ്ഞ ദിവസം അംഗീകാരമാരുന്നു. ഇതോടെ നാല് വര്‍ഷ ബിരുദം നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ സര്‍വ്വകലാശാലയായി കാലിക്കറ്റ് മാറിയിരുന്നു. സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദം നടപ്പിലാക്കാനാണ് തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ദീനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോര്‍-ഇയര്‍ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാംസ് (സി.യു.എഫ്.വൈ.യു.ജി.പി.) റഗുലേഷന്‍സ് 2024 അവതരിപ്പിച്ചത്. ചെറിയ തിരുത്തലുകളോടെ നിയമാവലിക്ക് യോഗം അംഗീകാരം നല്‍കുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും തൊഴില്‍ ലഭ്യതയിലും വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതാകും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് സര്‍വകലാശാലകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയെന്നായിരുന്നു യോഗം അഭിപ്രായപ്പെട്ടത്. അടുത്ത വര്‍ഷം മുതല്‍ കാലിക്കറ്റിന് കീഴിലെ അഫിലിയേറ്റഡ് കോളേജുകള്‍, വിദൂരവിഭാഗം ബിരുദ വിദ്യാര്‍ഥികള്‍ക്കെല്ലാം പുതിയ നിയമാവലി ബാധകമാകും. ബിരുദപാഠ്യപദ്ധതി രൂപവത്കരണത്തിനായി അധ്യാപകര്‍ക്ക് പരിശീലന ക്ലാസുകളും ശില്പശാലകളുമെല്ലാം നേരത്തേ തന്നെ കാലിക്കറ്റില്‍ നടത്തിയിരുന്നു. ഗവേഷണ നിയമാവലി 2023-ലെ ഭേദഗതികള്‍ക്കും യോഗം അംഗീകാരം നല്‍കി. സ്വാശ്രയ കോളേജുകള്‍ക്കും പഠനവകുപ്പുകള്‍ക്കും കൂടി ഗവേഷണ കേന്ദ്രം അനുവദിക്കുന്നതാണ് ഇതില്‍ പ്രധാനം.

Top