ഡൽഹി : കർഷക സമരത്തിൽ പ്രധാന തീരുമാനം ഇന്നുണ്ടാകും. സര്‍ക്കാര്‍ അനുമതി നല്‍കിയ സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ അടുത്ത ദിവസം തന്നെ ചര്‍ച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാടിലാണ് കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന് ഉണ്ടാകുക. ഡല്‍ഹി, ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷക നേതാക്കള്‍ രാവിലെ പതിനൊന്നിന് യോഗം ചേരും. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബുറാഡി നിരങ്കാരി മൈതാനമാണ് കര്‍ഷക പ്രക്ഷോഭത്തിന് അനുവദിച്ചിരിക്കുന്നത്.
ഡല്‍ഹി ചലോ പ്രക്ഷോഭത്തിനെത്തിയ കര്‍ഷകരെ ബാരിക്കേഡുകള്‍ നിരത്തി തടഞ്ഞതോടെ, സിംഗുവില്‍ തന്നെ പ്രക്ഷോഭം തുടരാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് ദിവസമായി ഈ മേഖലയിലെ ഗതാഗതം പൂര്‍ണമായും നിലച്ചു. ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ഇന്നലെയും ആവര്‍ത്തിച്ചു. കര്‍ഷക സമരത്തെ രാഷ്ട്രീയ കളിക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെയാണ്, സമവായ ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപാധി വച്ചത്.