മരണപ്പെട്ട അമ്മ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതും നോക്കി മൃതദേഹത്തിനരികെ മകളിരുന്നത് മൂന്ന് ദിവസം

പാലക്കാട്: മരിച്ച അമ്മ ഉയര്‍ത്തെഴുന്നേറ്റ് വരുന്നതും നോക്കി മൃതദേഹത്തിനരികില്‍ മൂന്ന് ദിവസം കാത്തിരുന്ന് മകള്‍. പാലക്കാട് ചേര്‍പ്പുളശ്ശേരിയിലാണ് മരിച്ച 72 കാരിയായ അമ്മയ്ക്ക് സമീപം ഡോക്ടറും മാനസിക രോഗിയുമായ മകള്‍ മൂന്നു ദിവസം കാത്തിരുന്നത്.

മരിച്ച അമ്മ ഉയിര്‍ത്തെഴുനേല്‍ക്കുമെന്ന വിശ്വാസത്തിലാണ് മരണ വിവരം മകള്‍ പുറത്തറിയിക്കാതിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ചെര്‍പ്പുളശ്ശേരി ചളവറ രാജ്ഭവനിലെ റിട്ട. അധ്യാപിക ഓമന ടീച്ചര്‍ രണ്ട് ദിവസം മുന്‍പാണ് മരിക്കുന്നത്. എന്നാല്‍ മാനസിക രോഗിയായ മകള്‍ മരണ വിവരം നാട്ടുകാരെ അറിയിച്ചില്ല.

അമ്മയും മകളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഓമനയുടെ ഭര്‍ത്താവ് പത്ത് വര്‍ഷം മുന്‍പ് മരിച്ചു. മകള്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞ് അമ്മയോടൊപ്പം താമസിക്കുകയായിരുന്നു.

മാനസിക രോഗത്തെ തുടര്‍ന്ന് ഹോമിയോ ഡോക്ടറായ മകള്‍ ജോലിയില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് രാജിവെച്ചിരുന്നു. അമ്മയുടെ ജീവന്‍ തിരിച്ചു കിട്ടാനായി മകള്‍ വീട്ടില്‍ പ്രാര്‍ത്ഥന നടത്തിയെന്ന് നാട്ടുകാര്‍ പറഞ്ഞു.

വീട്ടില്‍ ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം സംസ്‌കരിക്കാന്‍ അയല്‍വാസികളെ മകള്‍ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Top