അരങ്ങേറ്റം മിന്നിച്ച് മിന്നുമണി; ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മൂന്ന് റണ്‍സ് ജയം

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് എ ടീമിന്റെ ക്യാപ്റ്റന്‍ വേഷത്തിലുള്ള അരങ്ങേറ്റം മിന്നിച്ച് മലയാളി താരം മിന്നുമണി. ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് എ ടീമിനെ മൂന്നു റണ്‍സിന് ഇന്ത്യന്‍ എ ടീം തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് അടിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ശ്രേയങ്ക പാട്ടീല്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സ് വേണ്ടിയിരുന്നത് അവസാന പന്തില്‍ വിജയിക്കാന്‍ നാല് എന്ന നിലയിലായി. എന്നാല്‍ അവസാന പന്തില്‍ ഇംഗ്ലീഷ് ബാറ്റര്‍ ചാര്‍ളി ഡീന്‍ റണ്ണൗട്ടാകുകയായിരുന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഓപ്പണര്‍ ദിനേശ് വൃന്ദ (22), ദിഷ കസത് (25), ജി.ദിവ്യ (22) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ 40 റണ്ണെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് 4-ാം വിക്കറ്റില്‍ ഹോളി ആര്‍മിറ്റേജും സെറിന്‍ സ്മെയിലും ചേര്‍ന്ന് 70 (57 പന്തില്‍) റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. ഇന്ത്യ വിജയം കൈവിടുമെന്നിരിക്കെയാണ് മിന്നു മണി ഹോളി ആര്‍മിറ്റേജിനെ (41 പന്തില്‍ 52) റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ സെറിന്‍ സ്മെയിലിന്റെ (32 പന്തില്‍ നിന്ന് 31) വിക്കറ്റ് കശ്വീ ഗൗതം തെറിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതാണ് ഇംഗ്ലണ്ടിന് വിനയായത്. കശ്വീ ഗൗതം, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മിന്നു മണി, മന്നത്ത് കശ്യപ്, പി.നായിക് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

മുംബൈ വാംഖെഡെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങള്‍ ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളിലാണ്.

Top