മോട്ടോര്‍ വാഹന വകുപ്പിന്റെ കിട്ടാക്കടം 772 കോടി രൂപ കവിഞ്ഞു

വാഹനനികുതിയില്‍ കുടിശ്ശിക വരുത്തിയവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കിട്ടാക്കടം 772 കോടി രൂപ കവിഞ്ഞു. നികുതി അടയ്ക്കാതെ മുങ്ങിയ ഉടമകളെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങള്‍ പിടിച്ചെടുക്കാമെന്നുവെച്ചാല്‍ ഇവയില്‍ ഭൂരിഭാഗവും നിരത്തിലില്ല. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെത്തിയാലും ജപ്തി ചെയ്ത് തുക ഈടാക്കുക പ്രായോഗികമല്ല. ഭൂരിഭാഗം വാഹനങ്ങളും നാശോന്മുഖമായി.

ഉടമയെ കണ്ടെത്തി തുക ഈടാക്കുകയെന്നതാണ് അടുത്ത വഴി. എന്നാല്‍, രജിസ്‌ട്രേഷന്‍ രേഖകളിലെ പല വിലാസങ്ങളും കൃത്യമല്ല. അയക്കുന്ന നോട്ടീസുകള്‍ വിലാസക്കാരനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മടങ്ങുന്നു. റവന്യൂവകുപ്പിന്റെ സഹായത്തോടെയുള്ള ജപ്തിനടപടികളും ഒരു പരിധിക്കപ്പുറം വിജയിക്കുന്നില്ല.

വാഹന രജിസ്‌ട്രേഷനും ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചാല്‍ മറ്റെവിടെയെങ്കിലും വസ്തുവകകള്‍ ഉണ്ടെങ്കില്‍ അതില്‍നിന്നു കുടിശ്ശിക ഈടാക്കാനാകും. ഭൂരിഭാഗം കേസുകളിലും വാഹന ഉടമയുടെ പേരില്‍ റവന്യൂ റിക്കവറി നടപടികളിലേക്കു കടന്നിട്ടുണ്ട്. കുടിശ്ശിക വരുത്തിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ അതത് വില്ലേജുകള്‍ക്കു കൈമാറുകയാണു പതിവ്.

 

Top