കിട്ടാക്കടം വര്‍ധിക്കുന്നു ; കോര്‍പ്പറേറ്റുകള്‍ ബാങ്കുകളെ പറ്റിച്ചത് 1.01 ലക്ഷം കോടി രൂപ

money

മുംബൈ: വായ്പ തിരിച്ചടക്കാതെ ബാങ്കുകളെ കോര്‍പ്പറേറ്റുകള്‍ പറ്റിക്കുന്നു. 1.01 ലക്ഷം കോടി രൂപയാണ് കോര്‍പ്പറേറ്റുകള്‍ ബാങ്കുകളില്‍നിന്ന് പറ്റിച്ചിരിക്കുന്നത്. കണക്കുപ്രകാരം 2017 സെപ്റ്റംബര്‍ 30വരെ 21 പൊതുമേഖല ബാങ്കുകളിലായി കിട്ടാക്കടമായുള്ളത് 7.33 ലക്ഷം കോടി രൂപയാണ്.

എന്നാല്‍ ഇതെല്ലാം ബോധപൂര്‍വം കോര്‍പ്പറേറ്റുകള്‍ തിരിച്ചടയ്ക്കാത്തതാണ് എന്നാണ് വിലയിരുത്തല്‍. കമ്പനിയുടെ കണക്കുകളില്‍ തിരിമറി നടത്തി പണം വകമാറ്റിയതിനാല്‍ ഇത്തരം അക്കൗണ്ടുകളില്‍നിന്ന് നിയമപരമായിപോലും പണം തിരിച്ചുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

6,937 അക്കൗണ്ടുകളില്‍ കുടിശികയുള്ള 87,458 കോടി രൂപയുടെ വായ്പ തിരിച്ചു പിടിക്കാന്‍ ആസ്തികള്‍ കണ്ടുകെട്ടുക, വില്‍പന നടത്തുക എന്നിവയ്ക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വായ്പ തിരിച്ചടക്കാതെ 9,025 കേസുകളാണ് നിലവില്‍ ഉള്ളത്.

വായ്പ തിരിച്ചുപിടിക്കുന്നതിനായി 8,423 കമ്പനികള്‍ക്കെതിരെ ഇതിനകം ബാങ്കുകള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് 95,384 കോടി രൂപയാണ് കിട്ടാക്കടം ഇനത്തില്‍ തിരിച്ചുപിടിക്കാനുള്ളത്.  1,968 പോലീസ് കേസുകളും നിലവിലുണ്ട്.

ഇതുപ്രകാരം 31,807 കോടി രൂപയാണ് തിരിച്ചുകിട്ടാനുള്ളത്. കിട്ടാക്കടം ഏറ്റവും കൂടുതല്‍ ലഭിക്കാനുള്ളത് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയാ ബാങ്കിനാണ് (6,649 കോടി രൂപ). ബോധപൂര്‍വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ കുടിശിക ഏറ്റവും കൂടുതലുള്ളത് പഞ്ചാബ് നാഷണല്‍ ബാങ്കിലാണ്.

Top