ലോകത്ത് മരണ സംഖ്യ മൂന്നുലക്ഷം കടന്നു; ഏറ്റവുമധികം കോവിഡ് മരണം യുഎസില്‍

വാഷിങ്ടന്‍: ആഗോളതലത്തില്‍ കോവിഡ് മരണസംഖ്യ മൂന്നൂ ലക്ഷം കടന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 3,01,024 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. യുഎസിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. 85,991 പേരാണ് ഇവിടെ മരിച്ചത്.

33,614 പേര്‍ മരിച്ച ബ്രിട്ടന്‍ രണ്ടാമതും. മൂന്നാമത് ഇറ്റലിയുമാണ് (31,368). ലോകത്താകെ ഇതുവരെ 44,89,460 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 24,99,493 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെയും 19,89,967 പേര്‍ രോഗമുക്തരായി.

റഷ്യയിലും ബ്രസീലിലും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുള്ളത്. ഇതുവരെ 2,52,245 പേര്‍ക്കാണ് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 2,305 പേര്‍ മരിച്ചു. ബ്രസീലില്‍ 1,96,375 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള സ്‌പെയിനില്‍ 27,321 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 134 പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2549 ആയി. ഒറ്റ ദിവസത്തിനിടെ രാജ്യത്ത് 3722 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. 78,003 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 49,219 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 26,234 പേര്‍ രോഗമുക്തരായി. 33.63 ശതമാനമാണ് രോഗിമുക്തി നിരക്കെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Top