യുപിയില്‍ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് മരിച്ചവരുടെ എണ്ണം 25 ആയി

ലക്‌നൗ: മുറാദ് നഗറില്‍ ശ്മാശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് മരിച്ചവരുടെ എണ്ണം 25 ആയി. കെട്ടിടം പണിത ജൂനിയര്‍ എഞ്ചിനീയര്‍ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുറാദ് നഗറിലെ ശ്മശാനത്തില്‍ ഇന്നലെയായിരുന്നു ദുരന്തം നടന്നത്. സംസ്‌കാര ചടങ്ങിനിടെ മഴ പെയ്തപ്പോള്‍ ആളുകള്‍ കൂട്ടമായി ഒരു കെട്ടിടത്തിന് കീഴില്‍ നിന്നു. കനത്ത മഴയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീഴുകയായിരുന്നു.

രാത്രി വരെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുടുങ്ങി കിടന്നവരെ പുറത്തെടുത്തത്. 17 പേര്‍ പരിക്കുകളുമായി ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് പേര്‍ മരിച്ച കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മീററ്റ് റോഡ് ഉപരോധിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലത്ത് കെട്ടിടം പണിതതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.

Top