തിരുവനന്തപുരം: ലാത്വിയന്‍ യുവതിയെ കോവളത്ത് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിക്ക് വധഭീഷണി. തിരുവല്ലം ശാന്തിപുരം സ്വദേശി പ്രദീപിന് നേരേയാണ് കഴിഞ്ഞദിവസം ഭീഷണി ഉണ്ടായത്. വണ്ടിത്തടം സ്വദേശി ജയപാലന്‍ എന്നയാളാണ് ഭീഷണിപ്പെടുത്തിയത്. സാക്ഷി പറഞ്ഞതിന്റെ പേരില്‍ തനിക്ക് ശിക്ഷ ലഭിച്ചാല്‍ കൊല്ലുമെന്നായിരുന്നു ജയപാലൻ പറഞ്ഞത്. കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി കള്ളമൊഴി നൽകണമെന്നും ഭീഷണിപ്പെടുത്തിയതായാണ് പരാതി . പ്രദീപിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അന്തര്‍ദേശീയ തലത്തിലടക്കം വലിയ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ലാത്വിയന്‍ യുവതിയുടെ കൊലപാതകം. ജൂണ്‍ ഒന്നിന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് സാക്ഷിക്കെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഭീഷണിയുടെ അടിസ്ഥാനത്തില്‍ കേസിലെ സാക്ഷികളുടെ താമസസ്ഥലങ്ങളില്‍ പ്രത്യേകം പോലീസ് പെട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സമുദായ സംഘടനയുടെ പ്രാദേശിക നേതാവാണ് വിഷയത്തില്‍ അറസ്റ്റിലായ ജയപാലന്‍. പ്രതികളുടെ ബന്ധു കൂടിയായ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.