വധഭീഷണി; തോക്ക് ലൈസന്‍സിന് പിന്നാലെ സല്‍മാൻ ഖാൻ തന്റെ ലാൻഡ് ക്രൂയിസർ ബുള്ളറ്റ് പ്രൂഫാക്കിയാതായി റിപ്പോർട്ട്

ടുത്തിടെയാണ് മുംബൈ പൊലീസ് സൽമാൻ ഖാന് തോക്കിന് ലൈസൻസ് നൽകിയത്. താരത്തിന് അജ്ഞാതരിൽ നിന്ന് വധ ഭീഷണിയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ജൂലൈ 22ന് ഇതുമായി ബന്ധപ്പെട്ട് താരം മുംബൈ പോലീസ് കമ്മീഷണർ വിവേക് ​​ഫൻസാൽക്കറെ കണ്ടിരുന്നു.

ഭീഷണിയുടെ പശ്ചാത്തലത്തിൽ സൽമാൻ ഖാൻ തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഉപയോഗിച്ച് നവീകരിച്ചതായാണ് ഇപ്പോൾ വരുന്ന വാർത്ത. ഇന്ത്യാ ടുഡേ, കാര്‍ ടോഖ് തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. ഈ പുതിയ വാഹനത്തിന് ഒന്നരക്കോടി രൂപയാണ് വില. ബുള്ളറ്റ് പ്രൂഫ് സ്‌ക്രീനുകൾ സ്ഥാപിക്കുന്നതിന് അധിക ചിലവ് വരും.

കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ ഒന്നരക്കോടി രൂപ വിലയുള്ള ഈ ടൊയോട്ട ലാൻഡ് ക്രൂയിസറിലാണ് സല്‍മാന്‍ ഖാന്‍ എത്തിയത്. ലാൻഡ് ക്രൂയിസറിന് 4461-സിസി എഞ്ചിനും 262 ബിഎച്ച്പി കരുത്തുമുണ്ടെന്ന് കാര്‍ വാലെ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ഈ എസ്‌യുവി ഒരു വേരിയന്റിൽ ലഭ്യമാണ്. കൂടാതെ തെളിയിക്കപ്പെട്ട ബുള്ളറ്റ് പ്രൂഫ് വിശ്വാസ്യതയുമുണ്ട്. ജനാലകൾക്ക് ചുറ്റും കട്ടിയുള്ള ബോർഡറും ഉണ്ട്. അതായത് കാർ ഇപ്പോൾ കവചിതവും ബുള്ളറ്റ് പ്രൂഫും ആണെന്ന് വെളിപ്പെടുത്തുന്നു.

വധഭീഷണി കത്ത് ലഭിച്ചതിനെ തുടർന്നാണ് സൽമാൻ ഖാൻ തോക്ക് ലൈസൻസിന് അപേക്ഷിച്ചത്. പഞ്ചാബി ​ഗായകനും കോൺ​ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവോണ് മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിൽ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസ് വാല കൊല്ലപ്പെട്ടത്. അക്രമികൾ അദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. മൂസൈവാലയുടെ ശരീരത്തിൽ നിന്ന് 24 വെടിയുണ്ടകളാണ് കണ്ടെടുത്തത്. മൂസെവാലയുടെ ​ഗതി നിങ്ങൾക്കമുണ്ടാവും എന്നായിരുന്നു സല്‍മാന്‍ ഖാന് നേരെ ഉയര്‍ന്ന ഭീഷണി. “തുംഹാര മൂസ് വാലാ കർ ദേംഗേ (മൂസ് വാലയുടെ അതേ ഗതി നിങ്ങൾക്കും അനുഭവിക്കേണ്ടിവരും)” ഭീഷണി കുറിപ്പിൽ പറയുന്നു.

വധ ഭീഷണിയെ തുടർന്ന് സൽമാൻ ജൂലൈ 22ന് പൊലീസ് കമ്മീഷണർ വിവേക് ഫൻസാൽകറെ കാണുകയും ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. അപേക്ഷക്ക് പിന്നാലെ സൽമാൻ താമസിക്കുന്ന സോൺ 9ന്റെ ചുമതലയുള്ള ഡി.സി.പിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തോക്ക് ലൈസൻസ് അനുവദിക്കുകയുമായിരുന്നു. സല്‍മാന് ഒരു തോക്കിന് സല്‍മാന് ലൈസൻസ് നൽകിയിട്ടുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാല്‍ ഏത് തോക്ക് വാങ്ങാം എന്നതിനെക്കുറിച്ച് പരാമർശമില്ല. സാധാരണയായി സംരക്ഷണത്തിനായി ഒരു വ്യക്തി .32 കാലിബർ റിവോൾവർ അല്ലെങ്കിൽ പിസ്റ്റൾ വാങ്ങുന്നത്.

Top