വധഭീഷണി; നടന്‍ സല്‍മാന്‍ ഖാന് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി

മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ബോളിവുഡ് താരം സൽമാൻ ഖാന് ആയുധ ലൈസൻസിന് മുംബൈ പൊലീസ് അനുമതി നൽകി. കഴിഞ്ഞ ജൂലൈ 22നാണ് നടന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ വിവേക് ഫൻസാൽക്കറെ കണ്ട് തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയത്. ഖാന്റെ അഭ്യർഥനയെത്തുടർന്ന് പൊലീസ് അപേക്ഷ ഖാൻ താമസിക്കുന്ന അധികാരപരിധിയിലുള്ള ഡിസിപി സോൺ 9 ലേക്ക് കൈമാറി. സോണൽ ഡിസിപിയാണ് ലൈസന്‍സ് നല്‍കിയത്. ഒരു തോക്കിന് നടന് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാല്‍ ഏത് തോക്ക് വാങ്ങാമെന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. സാധാരണയായി സ്വയം സുരക്ഷക്കായി 32 കാലിബർ റിവോൾവർ അല്ലെങ്കിൽ പിസ്റ്റളാണ് വാങ്ങുന്നത്.

ഒരു മാസം മുൻപ് സൽമാനും പിതാവ് സലിം ഖാനും എതിരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയ പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഒരു മാസം മുൻപ് ലഭിച്ച ഭീഷണിക്കത്തിലുള്ളത്. ജൂൺ അഞ്ചിന് ബാന്ദ്രയിൽനിന്നാണ് കത്തു ലഭിച്ചത്. സൽമാൻ പ്രഭാത സവാരിക്കു പോകുന്ന വഴിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കത്ത് കണ്ടെടുക്കുകയായിരുന്നു. അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയും സംഘവുമാണ് കത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.

Top