ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവ മാറ്റ ശസ്ത്രക്രിയ വൈകിയതിനെത്തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം വേണമെന്ന് ബന്ധുക്കൾ. കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. ശസ്ത്രക്രിയ തുടങ്ങാൻ നാല് മണിക്കൂർ വൈകിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം പരാതി നൽകുന്നതിൽ തീരുമാനമെടുക്കുമെന്നും ആശുപത്രിക്ക് വീഴ്ച സംഭവിച്ചോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. മൂന്ന് മണിക്കൂറുകൊണ്ട് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി. ജീവന്‍ കൈയില്‍ പിടിച്ച് പൊലീസിന്റെ സഹായത്തോടെ വളരെ വേഗം എറണാകുളത്ത് നിന്ന് വൃക്കയുമായി എത്തിയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞില്ല. ഓപ്പറേഷന്‍ നടക്കുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടുപോലും സെക്യൂരിറ്റിക്ക് അലര്‍ട്ട് നല്‍കിയിരുന്നില്ല, മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടുനിന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു.

Top