കെ കെ മഹേശന്റെ മരണം; വെള്ളാപ്പള്ളി നടേശനേയും തുഷാറിനേയും പ്രതി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശം

ആലപ്പുഴ: എസ്എന്‍ഡിപി ഭാരവാഹിയായിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെയും മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയേയും പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.

ഇരുവര്‍ക്കും പുറമേ കെ എല്‍ അശോകനും പ്രതിപ്പട്ടികയില്‍ ഉണ്ട്.എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശന്‍. മൂന്ന് പേര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്നു മരണപ്പെട്ട കെ കെ മഹേശന്‍.

മഹേശന്റെ ആത്മഹത്യാ കൊലപാതകത്തിന് സമാനമെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ സുഭാഷ് വാസു അടക്കമുള്ള എസ്എന്‍ഡിപിയുടെ ശത്രുക്കളാണ് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് വെള്ളാപ്പള്ളി ആരോപിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം.2020 ജൂലൈ 24നാണ് കണിച്ചുകുളങ്ങരയിലെ എസ്എന്‍ഡിപി ഓഫീസിനകത്ത് കെ കെ മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മഹേശന്റേത് ആത്മഹത്യയാണെന്ന് വ്യക്തമാകുകയായിരുന്നു.

Top