മാധ്യമപ്രവര്‍ത്തകന്റെ മരണം;മ്യൂസിയം സിഐയുടേയും എസ്‌ഐയുടേയും മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം:ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ മ്യൂസിയം സിഐയുടേയും എസ്‌ഐയുടേയും മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാമിനെ പരിശോധിക്കുകയും മദ്യത്തിന്റെ അംശമുണ്ടെന്നു റിപ്പോര്‍ട്ട് എഴുതുകയും ചെയ്ത ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. ശ്രീറാമിനൊപ്പം അപകടവേളയില്‍ കാറില്‍ സഞ്ചരിച്ച വഫ ഫിറോസിന്റെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തും.

മദ്യത്തിന്റെ മണമുണ്ട് എന്ന് കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയ ഡോക്ടര്‍ പുതിയ അന്വേഷണ സംഘത്തിന് മുമ്പിലും ശ്രീറാം മദ്യപിച്ചിരുന്നുവെന്ന മൊഴിയില്‍ ഉറച്ചു നിന്നു.

ശ്രീറാമിന്റെ മൊബൈലില്‍നിന്ന് അപകടത്തിനു മുന്‍പും ശേഷവും പോയ ഫോണ്‍ കോളുകളും മ്യൂസിയം പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകളും പരിശോധിക്കും. വഫയുടെ മൊഴിയിലെ പൊരുത്തക്കേടുകളും അവരുടെ ഫോണ്‍ രേഖകളും പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Top