ഫാത്തിമയുടെ മരണം;ഇനി അവസാന പ്രതീക്ഷ സിബിഐയിലെന്ന് പിതാവ്

ചെന്നൈ: സിബിഐ അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മദ്രാസ് ഐഐടിയില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥി ഫാത്തിമയുടെ പിതാവ് ലത്തീഫ്.

‘തമിഴ്‌നാട് കോട്ടൂര്‍പൂരം പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി. കോട്ടൂര്‍പൂരം പൊലീസിനെതിരെ കോടതിയെ സമീപിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും നീതി ലഭിച്ചില്ല. രണ്ട് മാസം പിന്നിട്ടിട്ടും കേസില്‍ ഒരു പുരോഗതിയും ഇല്ല. ഇനി അവസാന പ്രതീക്ഷ സിബിഐയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. മൂന്നു ദിവസം മുമ്പാണ് കേസ് സിബിഐ ഏറ്റെടുത്തത്. തമിഴ്നാട് ക്രൈംബ്രാഞ്ച്, അന്വേഷണ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറി. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ഫാത്തിമയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഈയാഴ്ച മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്സിംഗ് കേസില്‍ ഹാജരാകുന്നത്.

Top