എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ മരണം: ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം:എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി രതീഷിന്റെ മരണം ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. രതീഷിന്റെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രതീഷ് മരിച്ചിട്ട് 48 മണിക്കൂറുകള്‍ കഴിഞ്ഞിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ നിന്ന് ലഭിക്കുന്നസൂചന.

പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി രതീഷിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ശ്രീകാര്യം പൊലീസ് അറിയിച്ചു.

എഞ്ചിനീയറിംങ് ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ രതീഷിനെ വെള്ളിയാഴ്ച വൈകിട്ട് പരീക്ഷഹാളില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് കാണാതായത്. കോളേജിനും ചുറ്റുവട്ടത്തും വിദ്യാര്‍ത്ഥികളുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാത്രി കോളേജിലെ സുരക്ഷാജീവനക്കാരാണ് ശുചിമുറിയില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

നെയ്യാറ്റിന്‍കരയിലെ കഞ്ചാവ് മാഫിയക്കെതിരെ രതീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ തന്റെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ കഞ്ചാവ് മാഫിയ രതീഷിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി വളര്‍ത്തമ്മ ഗിരിജ ആരോപിക്കുന്നു. കഞ്ചാവ് മാഫിയായില്‍ നിന്ന് ഭീഷണി ഉണ്ടെന്ന് രതീഷ് പറഞ്ഞിട്ടുള്ളതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു. കാണാതായ വിവരം അറിയിച്ചിട്ടും പൊലീസ് അലംഭാവം കാണിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി

Top