കുരങ്ങ് തട്ടിയെടുത്ത കുഞ്ഞിന്റെ മൃതദേഹം വീട്ടു വളപ്പിലെ കിണറ്റില്‍ നിന്ന് ലഭിച്ചു

infant_death

ഭുവനേശ്വര്‍: അമ്മയ്‌ക്കൊപ്പം ഉറങ്ങി കിടക്കുന്നതിനിടയില്‍ കുരങ്ങ് തട്ടിയെടുത്തോടിയ 16 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീട്ടു വളപ്പിലെ കിണറ്റില്‍ നിന്ന് ലഭിച്ചു. ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

വനം വകുപ്പിന്റെയും അഗ്‌നിരക്ഷാ സേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടക്കുന്നതിനിടയിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്നും ലഭിക്കുന്നത്. കുട്ടിയെ കുരങ്ങ് എടുത്തോടുന്നതു കണ്ട അമ്മ നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. നാട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്.

കുഞ്ഞിനെ സുരക്ഷിതമായി തിരികെ ലഭിക്കാന്‍ ക്ഷേത്രത്തിനു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു കിടക്കുന്ന അച്ഛന്‍ രാമകൃഷ്ണ നായിക്കിന്റെ ഫോട്ടോ മാധ്യമങ്ങളില്‍ വന്നിരുന്നു. അതിനിടെയാണ് ദുരന്ത വാര്‍ത്ത എത്തിയത്.

പ്രദേശത്ത് ദിവസങ്ങള്‍ക്കു മുന്‍പ് ഏതാനും ആളുകളെ കുരങ്ങുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. പരാതി നല്‍കിയിട്ടും വനംവകുപ്പധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Top