കാസര്‍ക്കോട്: കാസര്‍കോട് ബദിയെടുക്ക കന്യംപാടിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചത് വൈറല്‍ പനി ബാധിച്ചല്ലെന്ന് സൂചന. മണിപ്പാല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയല്ല മരണ കാരണമെന്ന് വ്യക്തമായത്. പരിശോധന തുടരുകയാണെന്നും ആശങ്കപ്പടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അബൂബക്കര്‍ സിദ്ധിഖ് എന്നയാളുടെ കുട്ടികളാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ പനി ബാധിച്ച് മരിച്ചത്. 8 മാസം പ്രായമുള്ള മകള്‍ സിദത്തുല്‍ മുന്‍തഹയും 5 വയസ് പ്രായമുള്ള മകന്‍ സിനാനുമാണ് മരിച്ചത്. കുട്ടികളുടെ അമ്മയും പനി ബാധിച്ച് ചികിത്സയിലാണ്. ഇവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
എന്താണ് പനിക്കുള്ള കാരണമെന്നും ഇതെങ്ങിനെ കുട്ടികളെ ബാധിച്ചുവെന്നും കണ്ടെത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അസുഖം വന്നവരുടെ വീട്ടില്‍ ഇവര്‍ ബന്ധപ്പെട ഇടങ്ങളിലും ഇതിനായി പരിശോധന തുടരുകയാണ്. നിലവില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളുടെ അമ്മയെ വേണമെങ്കില്‍ കേരളത്തിലേക്ക് മാറ്റാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്.