ഡി ലിറ്റ് വിവാദം; വിഡി സതീശനെ കടന്നാക്രമിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തില്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ കത്ത് പുറത്തു വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കടന്നാക്രമിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച സംഭവത്തില്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് അടക്കം പങ്കുവച്ച് ഫേസ്ബുക്കിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണംം.

കെ സുരേന്ദ്രന്റെ പോസ്റ്റ്

‘തറനിലവാരത്തിലുള്ള ഈ കത്ത് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷനേതാവ് സതീശന്റെ മുഖത്തേക്കാണ് എറിഞ്ഞുകൊടുക്കേണ്ടതെന്നും, കാര്യം അറിയാതെ ബഹുമാനപ്പെട്ട ഗവര്‍ണ്ണറെ ആക്ഷേപിക്കാന്‍ വന്ന പ്രതിപക്ഷ നേതാവിനെ മുക്കാലിയില്‍ കെട്ടി അടിക്കണം എന്നുമാണ് കെ സുരേന്ദ്രന്റെ പോസ്റ്റിലെ പ്രതികരണം.’

ഡിസംബര്‍ ഏഴിനായിരുന്നു കേരള യൂണിവേഴ്‌സിറ്റി വി സി ഗവര്‍ണര്‍ക്ക് കത്ത് കൈമാറിയത്. ഔദ്യോഗിക ലെറ്റര്‍ പാഡ് ഒഴിവാക്കിയാണ് വിസി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. ഒരു വെള്ള പേപ്പറില്‍ സീല് പോലുമില്ലാതെയാണ് കത്ത് നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.

സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ശുപാര്‍ശ എതിര്‍ത്തതായി വി സി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. തീര്‍ത്തും അനൗദ്യോഗികമായ നടപടികളാണ് രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ചാന്‍സലര്‍ സ്ഥാനം ഒഴിയുന്നെന്ന് കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതെന്നതും ശ്രദ്ധേയമാണ്.

Top