കോഴിക്കോട് കൂടത്തായി കൊലക്കേസ് അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും നീളുന്നു. മുഖ്യപ്രതി ജോളി ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ജോളിയെ സ്വത്ത് തട്ടിയെടുക്കാന്‍ സഹായിച്ചത് പ്രദേശത്തെ കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കളെന്ന് സൂചന കിട്ടിയിട്ടുണ്ട് .ഒരു ഡിസിസി ഭാരവാഹി വ്യാജരേഖ ചമയ്ക്കാന്‍ ജോളിക്ക് ഒത്താശ ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. ഒസ്യത്ത് തയ്യാറാക്കുന്നതിലുള്‍പ്പെടെ ഇയാളുടെ സഹായം ലഭിച്ചതായാണ് വിവരം. ജോളിയുമായി ഇദ്ദേഹത്തിന് സാമ്പത്തിക ഇടപാടുള്ളതായും സംശയിക്കുന്നുണ്ട്. ലീഗ് നേതാവിനും ഇവരുമായി അടുത്തബന്ധമുള്ളതായാണ് വിവരം.
അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇതിലൊരാള്‍ ജോളിയ്ക്ക് നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പൊലീസ് കണ്ടെടുത്തു. എന്തിനാണ് ഈ പണം നല്‍കിയതെന്നറിയാന്‍ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്തത് ഈ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. ജോളി ഇവരുടെ സഹായത്തോടെ ഉണ്ടാക്കിയ വ്യാജവില്‍പ്പത്രമാണ് തെളിവായി പൊലീസ് മുമ്പോട്ട് വയ്ക്കുന്നത്. വില്‍പ്പത്രത്തില്‍ ഒപ്പിട്ട സാക്ഷികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക തയ്യാറാക്കി. രണ്ട് ക്രിമിനല്‍ അഭിഭാഷകരും സംശയനിഴലിലാണ്. ഇവരുള്‍പ്പെടെ ഇതുവരെ ചോദ്യംചെയ്യാത്ത 11 പേരിലേക്കും അന്വേഷണം നീളും.
അതേസമയം കോഴിക്കോട് വനിത ജയിലില്‍ റിമാന്‍ഡിലുള്ള ജോളിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ബുധനാഴ്ച കോടതിയെ സമീപിക്കും. മറ്റു പ്രതികളായ മാത്യുവും പ്രജികുമാറും ഇപ്പോള്‍ കോഴിക്കോട് ജില്ലാ ജയിലാണ്.
കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ ഭാര്യ സിലിയേയും കുട്ടിയേയും കൊലപ്പെടുത്താനുള്ള സാഹചര്യം ജോളിക്ക് ഒരുക്കിക്കൊടുത്തുവെന്ന് ഷാജു കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.