കര്‍താര്‍പുര്‍ ഇടനാഴി ഉദ്ഘാടനം: മേഖലയില്‍ ഭീകര സാന്നിധ്യമുണ്ടെന്ന് മുന്നറിയിപ്പ് !

ന്യൂഡല്‍ഹി: ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കായി കര്‍താര്‍പുര്‍ ഇടനാഴി തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ മേഖലയില്‍ ഭീകരപരിശീലന ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. പാക്കിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയില്‍ നരോവല്‍ ജില്ല കേന്ദ്രീകരിച്ച് ഭീകരരുടെ പ്രവര്‍ത്തനം സജീവമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

നരോവലിലെ മുരിദ്ക്കെ, ഷാക്കര്‍ഘട്ട് തുടങ്ങിയ മേഖലകളില്‍ ഭീകര പരിശീലന ക്യാമ്പുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഇന്ത്യന്‍ അതിര്‍ത്തിക്കിപ്പുറം നാലു കിലോമീറ്ററോളം പാക്ക് മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭിക്കുന്നതും സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പാക്കിസ്ഥാനി സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ത്യവിരുദ്ധ നടപടികളും ലഹരിമരുന്നു കടത്തും നടത്താന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

ഇന്ത്യയിലെ പഞ്ചാബില്‍ ഗുരുദാസ്പുര്‍ ജില്ലയിലുള്ള കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയെ നരോവലിലെ ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍താര്‍പുര്‍ ഇടനാഴി. ഈ ഇടനാഴി തുറക്കാന്‍ പാകിസ്ഥാന്‍ കാണിക്കുന്ന അമിതതാത്പര്യത്തിലും ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സംശയമുണ്ട്. കര്‍താര്‍പുര്‍ ഇടനാഴി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ചൂഷണം ചെയ്തേക്കുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ സംശയം.

സിഖ് വികാരം ചൂഷണം ചെയ്ത് ഇന്ത്യയില്‍ ഖാലിസ്ഥാന്‍ അജണ്ട ശക്തിപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ‘സിഖ്സ് ഫോര്‍ ജസ്റ്റിസ്’ എന്ന ഗ്രൂപ്പിന്റെ പ്രവര്‍ത്തനവും നിരീക്ഷിച്ചുവരികയാണ്.

Top