മധ്യാഹ്ന പുറംജോലിക്ക് വിലക്ക്; നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

kuwait

കുവൈറ്റ്‌: രാജ്യത്ത് വേനല്‍ കനത്തുതുടങ്ങിയതോടെ മധ്യാഹ്ന പുറംജോലിക്ക് വിലക്കേര്‍പ്പെടുത്തി. നിയമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഓഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ സൂര്യതാപം ഏല്‍ക്കുന്ന തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാനോ ജോലി ചെയ്യിപ്പിക്കാനോ പാടില്ല.

നിയമലംഘനം കണ്ടെത്താന്‍ മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങള്‍ പരിശോധന തുടങ്ങും. നോട്ടീസ് നല്‍കിയിട്ടും നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഒരു തൊഴിലാളിക്ക് 100 ദീനാര്‍ എന്ന കണക്കില്‍ പിഴയും സ്ഥാപനങ്ങള്‍ക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും. വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകള്‍ മരവിപ്പിക്കാനും സാധിക്കും.

ഉച്ചവിശ്രമത്തിനായി നല്‍കുന്ന സമയനഷ്ടം ഒഴിവാക്കാന്‍ നിശ്ചിതസമയം ആരംഭിക്കുന്നതിന് മുമ്പ് രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശമുണ്ടാകും. ചൂട് കൂടുന്ന ഈ മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top