ഡേവിഡ് മലാന് സെഞ്ചുറി; ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോർ

അഡ്‌ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് 288 റണ്‍സ് വിജയലക്ഷ്യം. അഡ്‌ലെയ്ഡില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സന്ദര്‍ശകരെ ഡേവിഡ് മലാന്റെ (134) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. പാറ്റ് കമ്മിന്‍സ്, ആഡം സാംപ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. സ്‌കോര്‍ബോര്‍ഡില്‍ നാല് വിക്കറ്റ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഫിലിപ് സാള്‍ട്ട് (14), ജോസണ്‍ റോയ് (6), ജെയിംസ് വിന്‍സെ (5), സാം ബില്ലിംഗ്‌സ് (17) എന്നിവര്‍ക്ക് തിളങ്ങാനായില്ല. നാല് പേരും മടങ്ങുമ്പോള്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡില്‍ 66 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. പിന്നീട് ജോസ് ബട്‌ലര്‍ (29)- മലാന്‍ സഖ്യം കൂട്ടിചേര്‍ത്ത 52 റണ്‍സാമ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

വാലറ്റക്കാരില്‍ ഡേവിഡ് വില്ലിയും (പുറത്താവാതെ 34) പിടിച്ചുനിന്നതോടെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താനായി. ലിയാം ഡേവ്‌സണ്‍ (11), ക്രിസ് ജോര്‍ദാന്‍ (14), ലൂക് വുഡ് (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 46-ാം ഓവറിലാണ് മലാന്‍ മടങ്ങുന്നത്. 128 പന്തില്‍ 12 ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മലാന്റെ ഇന്നിംഗ്‌സ്. താരത്തിന്റെ രണ്ടാം ഏകദിന സെഞ്ചുറിയാണിത്. ആരോണ്‍ ഫിഞ്ച് ഏകദിനം മതിയാക്കിയതോടെ പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്.

Top