ഡേവിഡ് മില്ലറും ദസനും തകർത്തടിച്ചു; ജയവുമായി സൗത്ത് ആഫ്രിക്ക

ഡൽഹി: ദസനേയും ഡേവിഡ് മില്ലറേയും വീഴ്ത്താനാവാതെ വന്നതോടെ പരമ്പരയിലെ ആദ്യ ട്വന്റി20യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് തോൽവി. ഇന്ത്യ മുൻപിൽ വെച്ച 212 റൺസ് 5 പന്തുകൾ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ സൗത്ത് ആഫ്രിക്ക മറികടന്നു. സൗത്ത് ആഫ്രിക്കയുടെ ട്വന്റി20യിലെ ഏറ്റവും വലിയ ചെയ്‌സ് ജയമാണ് ഇത്.

സൗത്ത് ആഫ്രിക്കയുടെ ആദ്യ മൂന്ന് ബാറ്റേഴ്‌സിനെ ക്രീസിൽ നിലയുറപ്പിക്കാൻ അനുവദിക്കാതെ മടക്കാൻ ഇന്ത്യക്കായി. ഇതോടെ സമ്മർദത്തിലേക്ക് സൗത്ത് ആഫ്രിക്ക വീണു. ക്രീസിലേക്ക് എത്തിയപ്പോൾ ബൗണ്ടറി കണ്ടെത്താനാവാതെ ഡോട്ട് ബോളുകൾ തുടരെ വരുന്നത് ഡസന്റേയും സമ്മർദം കൂട്ടി. എന്നാൽ ഡേവിഡ് മില്ലർക്ക് ബൗണ്ടറി കണ്ടെത്താനായതോടെ ഡസനും പിന്നെ കത്തി കയറി.

131 റൺസിന്റെ കൂട്ടുകെട്ടാണ് ഡേവിഡ് മില്ലറും ദസനും ചേർന്ന് കണ്ടെത്തിയത്. 46 പന്തിൽ നിന്ന് 7 ഫോറും അഞ്ച് സിക്‌സും സഹിതമാണ് ദസൻ 75 റൺസ് എടുത്തത്. ഡേവിഡ് മില്ലർ ഐപിഎല്ലിലെ ഫോം തുടർന്നപ്പോൾ അടിച്ചെടുത്തത് 31 പന്തിൽ നിന്ന് 64 റൺസ്. നാല് ഫോറും അഞ്ച് സിക്‌സും ഡേവിഡ് മില്ലറുടെ ബാറ്റിൽ നിന്ന് വന്നു.

ഇന്ത്യൻ ബൗളർമാരിൽ ആവേശ് ഖാന്റെ ഇക്കണോമി മാത്രമാണ് 10ൽ താഴെയായുള്ളത്. ബാറ്റിങ്ങിൽ കത്തി കയറിയ ഹർദിക് പാണ്ഡ്യ ഇന്ത്യക്കായി ഒരോവറും എറിഞ്ഞു. എന്നാൽ ഹർദിക്കിന്റെ ഓവറിൽ 18 റൺസ് ആണ് സൗത്ത് ആഫ്രിക്ക അടിച്ചെടുത്തത്. ഭുവിയും അക്ഷർ പട്ടേലും ഹർഷൽ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Top