മകളെ കൊലപ്പെടുത്തിയ കേസ്; പ്രതി ശ്രീമഹേഷിനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും

 

ആലപ്പുഴ : മാവേലിക്കര പുന്നമ്മൂട്ടിൽ ആറു വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ പിതാവ് പുന്നമ്മൂട് ആനക്കൂട്ടിൽ ശ്രീമേഹഷിനെ (38) തിരുവനന്തപുരം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റും. ജയിൽ അധികൃതർ മാവേലിക്കര പൊലീസുമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. രാത്രിയിൽ തന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ജയിലിൽ എത്തിച്ചപ്പോൾ കഴുത്തിലും കയ്യിലും മുറിവുണ്ടാക്കി ആത്മഹത്യയ്ക്കു ശ്രമിച്ച ശ്രീമഹേഷ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെല്ലിലാണ് കഴിയുന്നത്.

ഈ മാസം ഏഴിനാണ് നാടിനെ നടുക്കിയ സംഭവം. ശ്രീമഹേഷും മകളും മാത്രമായിരുന്നു വീട്ടിൽ താമസം. നക്ഷത്രയുടെ നിലവിളി കേട്ടു സമീപത്തു സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ (62) ഓടിയെത്തിയപ്പോൾ വെട്ടേറ്റ് സിറ്റൗട്ടിലെ സോഫയിൽ കിടക്കുന്ന കുഞ്ഞിനെയാണു കണ്ടത്. നിലവിളിച്ചു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീമഹേഷ് അവരെയും ആക്രമിച്ചു. കൈക്കും തലയ്ക്കും പരുക്കേറ്റ സുനന്ദയും ചികിത്സയിലായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെയും മഴു കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ച ശ്രീമഹേഷിനെ പൊലീസ് എത്തി ബലം പ്രയോഗിച്ചു കീഴടക്കുകയായിരുന്നു. പിന്നീട് ജയിലിൽ എത്തിച്ചതിനു പിന്നാലെയാണ് ഇയാൾ ആത്മഹത്യാ ശ്രമം നടത്തിയത്.

ശ്രീമഹേഷിന്റെ ജാമ്യാപേക്ഷ മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ജെഫിൻ രാജ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസിൽ ദൃക്സാക്ഷികൾ ഇല്ലെന്നും സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടിയാണു ജാമ്യാപേക്ഷ സമർപ്പിച്ചത്. മകളെ കൊലപ്പെടുത്തിയതിനൊപ്പം സ്വന്തം അമ്മയെയും പ്രതി വെട്ടിപ്പരുക്കേൽപ്പിച്ചെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി‌യിരുന്നു.

Top