മുസ്ലീം രാജ്യത്തെ രാഷ്ട്രപിതാവിന്റെ മകള്‍ ഹിന്ദുവായി ! കലാപങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ധീര

ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായ സുകാര്‍ണോയുടെ മകള്‍ സുഖമാവതി സുകാര്‍ണോപുത്രി ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുവായി. കഴിഞ്ഞദിവസം നടന്ന ചടങ്ങിലാണ് സുഖമാവതി മതം മാറ്റിയത്. ഹിന്ദു ആചാരമായ ശുദ്ധി വാദനി നടത്തിയായിരുന്നു മതം മാറ്റം.

ലോകത്തെ പ്രമുഖ മുസ്‌ളീം രാജ്യത്തെ ഉന്നത കുടുംബത്തില്‍ നടന്ന മതം മാറ്റം ഏറെ മാദ്ധ്യമശ്രദ്ധ നേടിയിട്ടുണ്ട്. അഭിഭാഷകയായി ജോലിനോക്കുന്ന സുഖമാവതിക്ക് ഇന്തോനേഷ്യയിലെ ഹിന്ദുമത നേതാക്കളുമായി ഏറെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഈ ബന്ധം മുസ്‌ളീം യാഥാസ്ഥിതികരില്‍ നിന്ന് കടുത്ത എതിര്‍പ്പിനും ഇടയാക്കിയിരുന്നു. 2018 ല്‍ ഹിജാബിനെയും മുസ്ലീം പ്രാര്‍ത്ഥനാ രീതികളെയും ആക്ഷേപിക്കുന്ന ഒരു കവിത സുഖമാവതി ചൊല്ലിയത് ഏറെ വിവാദമായിരുന്നു. ഒരു ഫാഷന്‍ ഇവന്റിലായിരുന്നു വിവാദ കവിതാലാപനം.

ഇസ്ലാമിക ഗ്രൂപ്പുകള്‍ ദൈവനിന്ദ ആരോപിച്ച് കലാപത്തിന് കോപ്പുകൂട്ടിയപ്പോള്‍ അതിനെതിരെ ‘അഭിമാനമുള്ള മുസ്ലീം’ എന്ന് സ്വയം വിശേഷിപ്പിച്ച് സുഖമാവതി രംഗത്തെത്തിയിരുന്നു. ഇത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

1958 ല്‍ അന്തരിച്ച സുകാര്‍ണോയുടെ മാതാവ് ഇഡാ ആയു നെയോമാന്‍ റായി ശ്രീബംവനാണ് സുഖമാവതിയാണ് മതംമാറ്റത്തിന്റെ പ്രധാന കാരണക്കാരി എന്നാണ് സുഖമാവതിപറയുന്നത്. മുത്തശ്ശിയുടെ മതം എന്നനിലയിലാണ് ഹിന്ദുമതത്തോട് കൂടുതല്‍ അടുത്തതെന്നാണ് അവര്‍ പറയുന്നത്. രാമായണം, മഹാഭാരതം എന്നിവ പതിവായി വായിക്കാറുണ്ട്. ഇതിനൊപ്പം ബാലിയിലെ ക്ഷേത്രങ്ങളില്‍ പതിവായി ദര്‍ശനം നടത്താറുമുണ്ട്. ഇതും മതംമാറ്റത്തിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു.

സുകാര്‍ണോയുടെ മൂന്നാമത്തെ ഭാര്യയില്‍ ഉണ്ടായ മകളാണ് സുഖമാവതി. ദിയഹ് മുത്തിയേരാ സുഖമാവതി സുകാര്‍ണോപുത്രി എന്നാണ് അറുപത്തഞ്ചുകാരിയായ ഇവര്‍ അറിയപ്പെടുന്നത്. ഇവരുടെ സഹോദരി മേഘാവതി സുകാര്‍ണോപുത്രി നേരത്തെ ഇന്ത്യോനേഷ്യന്‍ പ്രസിഡന്റായിരുന്നു.

Top