കേരളത്തില്‍ നിന്നും ഒന്നാം റാങ്ക് നേടി അതിഥി തൊഴിലാളിയുടെ മകള്‍ !

കൊച്ചി: എംജി യൂണിവേഴ്‌സിറ്റിയില്‍ ബിഎ ആര്‍ക്കിയോളജി ആന്റ് ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഇതര സംസ്ഥാന തൊഴിലാളിയുടെ മകള്‍. ബിഹാറിലെ ഷെയ്ക്ക്പുരയിലെ ഗോസായ്മതി ഗ്രാമത്തിലെ സ്വദേശിയും, ദീര്‍ഘകാലമായി കൊച്ചിയില്‍ താമസിക്കുന്നയാളുമായ പ്രമോദ് കുമാറിന്റെ മകള്‍ പായല്‍ കുമാരിയാണ് ഈ നേട്ടം കൈവരിച്ചത്. എറണാംകുളത്ത് വീട്ടുജോലിക്കാരനാണ് പ്രമോദ് കുമാര്‍.

പെരുമ്പാവൂര്‍ മാര്‍ത്തോമ വനിത കോളേജിലാണ് പായല്‍ തന്റെ ബിരുദം പൂര്‍ത്തിയാക്കിയത്. 85 ശതമാനം മാര്‍ക്കാണ് ബിഎ ആര്‍ക്കിയോളജി ആന്റ് ഹിസ്റ്ററി (സെക്കന്റ് മോഡ്യൂള്‍) പായല്‍ നേടിയത്. നേരത്തെ പത്താംക്ലാസ് പരീക്ഷയില്‍ പായല്‍ 85 ശതമാനം മാര്‍ക്ക് നേടിയിരുന്നു. ഹയര്‍ സെക്കന്ററിയില്‍ 95 ശതമാനം മാര്‍ക്കോടെയായിരുന്നു വിജയം. ഇടപ്പള്ളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് പായല്‍ പ്ലസ് ടു പാസായത്.

പ്രമോദ് കുമാറിന് എട്ടാം ക്ലാസുവരെയുള്ള വിദ്യാഭ്യാസം മാത്രമേ ഉള്ളൂ. മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതിലൂടെ അവര്‍ക്ക് മികച്ചൊരു ജീവിതം ലഭ്യമാകും എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്. തുടര്‍ന്നുള്ള പഠനത്തിന് കുടുംബം ഒപ്പമുണ്ടാകും എന്നാണ് അമ്മ ബിന്ദു ദേവി പറയുന്നത്. മകളെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായി കാണണമെന്നാണ് ഈ ബിഹാറി ദമ്പതികളുടെ ആഗ്രഹം.

പത്താം ക്ലാസ് മുതല്‍ പുരവസ്തു ഗവേഷണത്തോടും, ചരിത്രത്തോടും തോന്നിയ താല്‍പ്പര്യമാണ് ഈ വിഷയത്തില്‍ ബിരുദം എടുക്കാന്‍ കാരണമെന്ന് പായല്‍ പറയുന്നു. ബിരുദാനന്തര ബിരുദം ചെയ്യാനാണ് താല്‍പ്പര്യം. കേരളത്തില്‍ വന്നിട്ട് വര്‍ഷങ്ങളായതിനാലും പഠിച്ചതും വളര്‍ന്നതും ഇവിടെ ആയതിനാലും പായലിന് നന്നായി മലയാളം സംസാരിക്കാനറിയാം.

ഒരു സമയത്ത് വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം പഠനം നിര്‍ത്താന്‍ ആലോചിച്ചതാണ് പായല്‍. എന്നാല്‍ കൂട്ടുകാരും അധ്യാപകരും പ്രചോദനമായി. ഒരു സഹോദരനും സഹോദരിയുമാണ് പായലിന് ഉള്ളത്. മൂത്ത സഹോദരന്‍ ആകാശ് കുമാര്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സഹോദരി പല്ലവി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കൊച്ചിയിലെ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.

Top