മകള്‍ക്ക് നീതി ലഭിച്ചു; നാട്ടിലേക്ക് പോകാനൊരുങ്ങി ആലുവയിലെ കുരുന്നിന്റെ മാതാപിതാക്കള്‍

കൊച്ചി: മകള്‍ക്ക് നീതി ലഭിച്ചതോടെ അന്ത്യകര്‍മങ്ങള്‍ക്കായി നാട്ടിലേക്ക് പോകാനൊരുങ്ങി ആലുവയില്‍ കൊലചെയ്യപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കള്‍. മകളുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള ചടങ്ങുകള്‍ക്കായി ആണ് അവര്‍ സ്വന്തം നാടായ ബിഹാറിലേക്ക് പോകുന്നത്.

മകളുടെ കൊലപാതകിക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന പ്രാര്‍ഥനയിലായിരുന്നു ഇത്രയും ദിവസം. ഒരാഴ്ചക്കുള്ളില്‍ നാട്ടിലേക്ക് പോകും. അതിനുമുന്‍പ് മകളെ മറവുചെയ്ത കീഴ്മാട് പൊതുശ്മശാനത്തിലും ചില കര്‍മങ്ങള്‍ ചെയ്യുന്നുണ്ട്. ജൂലൈ 28നാണ് അഞ്ചുവയസ്സുകാരിയായ പ്രിയ മകള്‍ അസ്ഫാഖ് ആലം എന്ന ക്രൂരനാല്‍ കൊലചെയ്യപ്പെട്ടത്.

സഹോദരങ്ങള്‍ക്കൊപ്പം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തി. വളരെ ചുരുങ്ങിയ ദിവസങ്ങളില്‍തന്നെ പൊലീസ് ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും കഴിഞ്ഞ ദിവസം കോടതി തൂക്കിക്കൊല്ലാന്‍ വിധിക്കുകയും ചെയ്തു.

Top