കേരള സര്‍വകലാശാല കലോത്സവം കോഴക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം കോഴക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍. ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നും പോലീസ് അറസ്റ്റ് ചെയ്തു പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് പരാതി. സര്‍വകലാശാല കലോത്സവത്തിലെ മാര്‍ഗം കളിയില്‍ ഒന്നാം സ്ഥാനം നേടിയത് തങ്ങള്‍ പരിശീലിപ്പിച്ച ടീമാണ്.

വിധികര്‍ത്താവിന് കോഴ നല്‍കിയിട്ടില്ലയ ആരോപണം പോലീസ് കെട്ടിച്ചമച്ചതാണ്. തങ്ങള്‍ക്കെതിരായ കേസ് ഒന്നാംസ്ഥാനം നേടിയ കുട്ടികളുടെ ഭാവിയെയും ബാധിക്കും. കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിന് സമമാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നും പരിശീലകര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഷാജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഉച്ചയോടെയാകും പോസ്റ്റ്മോര്‍ട്ടം. കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണം നേരിട്ട ഷാജിയെ ഇന്നലെയാണ് കണ്ണൂര്‍ ചൊവ്വയിലെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരപരാധിയാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നും രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നില്‍ കളിച്ചവരെ ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്.

Top