കേരളത്തിലെ അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ജലകമ്മീഷന്‍ ജലവിഭവ മന്ത്രാലയത്തിന് നല്‍കി.

അണക്കെട്ടുകളുടെ നിയന്ത്രണം പാളിയിട്ടില്ലെന്നും ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയില്‍ നിന്നും ഒഴുക്കാവുന്നതിന്റെ നാലിലൊന്ന് ജലം മാത്രമാണ് ഒഴുക്കി കളഞ്ഞതെന്നും പ്രളയജലം ഉള്‍ക്കൊള്ളാന്‍ ഒരു പരിധി വരെ ഇടുക്കി അണക്കെട്ടിന് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കക്കി അണക്കെട്ട് തുറക്കാന്‍ വൈകിയത് കുട്ടനാടിനെ ഓര്‍ത്താണെന്നും ഇടമലയാറില്‍ ഒഴുകി വന്ന അധികജലം മാത്രമാണ് തുറന്നുവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. തണ്ണീര്‍മുക്കം ബണ്ടിലെ തടസം നദികളുടെ ഗതിമാറ്റിയെന്നും ഒഴുക്കിവിടാവുന്നതിന്റെ ഇരട്ടിയിലധികം ജലം തണ്ണീര്‍മുക്കത്ത് എത്തിയെന്നും വെള്ളപ്പൊക്കം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ ജലസംഭരണികള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top